Saturday, May 16, 2009

ഓര്‍മ്മകള്‍ അയവിറക്കി ഒരു വിശ്രമം......



പഴയ കാലത്ത് അറബികള്‍ മീന്‍ പിടുത്തത്തിനും അതിനോട് അനുബന്ധിച്ച സാധന സാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനുമായി
പനയോല മടലാല്‍(തണ്ട്) നിര്‍മ്മിച്ച വള്ളങ്ങളും ഷെഡ്ഡും.

അറബിയില്‍ പനയോല നിര്‍മ്മിതമായ ഷെഡ്ഡിനെ “അരീഷ്” എന്നും വള്ളത്തെ “ഷാഷ” എന്നും പറയുന്നു.“ഷാഷ”എന്ന ഈ വള്ളത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ.അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ കുറച്ച് കൂടി വലിപ്പം ഉള്ള ഷാഷകളും ഉണ്ട്. കൂടുതലും മീന്‍ പിടുത്തത്തിനാണ് നിര്‍മ്മിച്ചിരുന്നതെങ്കിലും ചില ഹ്രസ്വദൂര യാത്രകള്‍ക്കും ഇവ ഉപയോഗിച്ചിരുന്നുവത്രെ.

ഷാഷയുടെ നിര്‍മ്മാണവസ്തുക്കളുടെ ഘടന അനുസരിച്ച് 15Km ഓളം മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായ് പനയുടെ തടി ചതച്ച് ചണ്ട് പരുവത്തിലാക്കി വള്ളത്തിന്റ് അടിഭാഗത്ത് പിടിപ്പിക്കാറുണ്ടായിരുന്നു .ഇവ വെള്ളം ആഗിരണം ചെയ്യുകയും ഭാരം മൂലം താഴാന്‍ സാധ്യത ഉള്ളതിനാലുമാണ് അത്.

ആദ്യ കാലങ്ങളില്‍ ഏതെങ്കിലും ബലമുള്ള മരത്താല്‍ നിര്‍മ്മിച്ച പങ്കായം കൊണ്ട് തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ കാലത്തിന്റെ മാറ്റം അനുസരിച്ച് പില്‍ക്കാലങ്ങളില്‍ പായയുപയോഗിച്ചും അവസാനം യന്ത്രം ഘടിപ്പിച്ചും യാത്ര ചെയ്യുകയുണ്ടായി.അതുപോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതിനായി ഉപയോഗിച്ച പനഞ്ചണ്ടിന് പകരം തെര്‍മോകോള്‍ ഉപയോഗിക്കുകയും ചെയ്തു (ഒരു ഒമാനി അറബിയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്).

കാലത്തിന്റെ മാറ്റം അനുസരിച്ച് ഈ മേഖല അതിവേഗ യന്ത്രബോട്ടുകള്‍ കയ്യേറിയപ്പോള്‍ പഴയ ഷാഷകള്‍ പലതും ഓര്‍മയായി.
ശേഷിക്കുന്നവ പഴയ ആ സുന്ദര കാലത്തെ അനുസ്മരിപ്പിക്കുവാനായി ഇങ്ങിനെയും....!